രണ്ട്

"നദീജല തർക്കം  ശ്രദ്ധിച്ചിട്ടുണ്ടോ, ആനന്ദ് ?
വെള്ളത്തിനു വജ്രത്തേക്കാൾ മൂല്യമുണ്ട്.  ഒഴുകാൻ തുടങ്ങുമ്പോൾ തന്നെ നദിയെ അണ കെട്ടി പരിണയിക്കാൻ ഒരു കൂട്ടർ. ഒഴുകിയെത്തേണ്ട തുള്ളികൾക്കായി തപസ്സിരിക്കുന്ന, അതിർത്തിക്കപ്പുറമുള്ള മറ്റൊരു വിഭാഗവും .
ഒരിടത്തുറയ്ക്കാതെ ഒഴുകി നടക്കുന്ന സ്വഭാവമുള്ളവൾ  ശരിക്കും ആരുടേതാണ്?  "

" അത് നദിയോട് തന്നെ ചോദിക്കണം " ആനന്ദ്  നിറഞ്ഞു ചിരിച്ചു.
ആ തമാശ എനിക്ക് രുചിച്ചില്ലെന്ന്  കരുതിയാവാം, തുടർന്ന് പറഞ്ഞു.
"അമൃതാ, നിനക്കറിയാത്തതല്ലല്ലോ.  ഒഴുകുന്നിടമെല്ലാം നദിക്കു സ്വന്തം. മറിച്ചല്ല. അവളെ ആശ്രയിക്കുന്നവർ, അത്രയ്ക്കും ആഗ്രഹിക്കുന്നവർ, അവളുടെ ഉള്ളറിയാൻ ശ്രമിക്കണം "

" ഭയമാണ് ആനന്ദ്, മനുഷ്യർക്ക്‌ . ആർത്തി എന്ന് പറയാൻ പറ്റില്ല. ഉടമസ്ഥാവകാശം സ്ഥാപിച്ചില്ലെങ്കിൽ എന്നെന്നേക്കുമായി പിടി വിട്ടു പോകുമോ എന്ന പേടി. മനുഷ്യൻ സ്വാർത്ഥനാകുന്നത് അവന്റെ അരക്ഷിതാവസ്ഥ കൊണ്ട് കൂടിയാണ് "

"അതേ അരക്ഷിതാവസ്ഥയിലാണ് ഞാനും അമൃത, നിന്റെ തീരുമാനത്തിൽ എന്തെങ്കിലും മാറ്റമുണ്ടോ. "
എന്റെ കണ്ണുകളിൽ ഉത്തരം തിരയുകയാണ് അവൻ.

ഇങ്ങോട്ടുള്ള എന്റെ പറിച്ചു നടീലിന്റെ പ്രധാന ഉദ്ദേശ്യം തന്നെ ഇത്തരം മനസ്സ് തുറന്നുള്ള സംസാരവും അതിൽ നിന്നും ഉരിത്തിരിയേണ്ട തീരുമാനങ്ങളുമാണ്.

ആനന്ദിന്റെ നാട്ടിലേക്ക് ചേക്കേറിയിട്ടു  മാസം ഒന്നാകുന്നു. എപ്പോഴും ആറിത്തണുത്തു കിടക്കുന്ന ഭൂമി, മാലിന്യം പേറുന്ന തോടുകൾ,  ജലജീവികൾ കൂട്ടത്തോടെ ആത്മാഹൂതി ചെയ്ത ജലാശയങ്ങൾ.
പുറം കാഴ്ചകളുടെ മാറാലകൾ സ്പർശിക്കാത്ത,  പച്ചപ്പിന്റെ പുറന്തോട്  കൊണ്ട് ശീതീകരിച്ച തൊഴിലിടം.
അടിയന്തരമായി പഠിച്ചെടുക്കേണ്ടതും  പൂർത്തിയാക്കേണ്ടതുമായ ഒരു കുന്ന് ജോലികൾ പുതിയ ഓഫീസിൽ കാത്തിരിക്കുന്നുണ്ടായിരുന്നു. ധ്യാനലീനയായി ജോലി ചെയ്യുന്ന പുതിയ ശാസ്ത്രജ്ഞക്കു സഹപ്രവർത്തകർ ഉശിരുള്ളൊരു പേരുമിട്ടു. യോഗിനി.

ടീം മേറ്റ്സ് എല്ലാവരും തന്നെ പ്രായത്തിൽ ഇളയവരും. അവരുടെ തമാശകളും പൊട്ടിച്ചിരികളും, ചെറു ചിരിയോടെ കണ്ടെന്നു വരുത്തി, കടലോളം പരന്നു കിടക്കുന്ന വിവര സഞ്ചയത്തിൽ മുങ്ങിത്തപ്പി, ചെയ്യേണ്ടതിന്റെ  രൂപരേഖ തയ്യാറാക്കി പാനലിനു മുൻപിൽ അവതരിപ്പിച്ചു കഴിഞ്ഞപ്പോൾ ശ്വാസം വിടാമെന്നായി.

കാലുകുത്തിയതിന്  ശേഷം, വീണ്ടും തമ്മിൽ കാണുന്നത്  ഇവിടെ വെച്ചാണ്.
ഗ്രീൻ കോർണർ '.
പച്ചിലചാർത്തിനിടയിൽ പീലി വിരിച്ചു നിൽക്കുന്ന വെള്ള മയിലിനെ ഓർമ്മിപ്പിക്കുന്ന  ഇരിപ്പിടങ്ങൾ. മെറൂൺ നിറമുള്ള മേശകൾ.
 മരങ്ങൾ മുറിച്ചു മാറ്റരുതെന്ന പഴയ ഉടമസ്ഥന്റെ താല്പര്യ പ്രകാരം, ചില്ലകൾക്കു നോവാത്ത വിധം  ചെത്തിയൊതുക്കി രൂപപ്പെടുത്തിയത്തിന്റെ ഭംഗി ആരെയും ആകർഷിക്കും. അപൂർവ ചാരുതയുള്ളതെന്തും കണ്ടു പിടിക്കാൻ പ്രത്യേക വിരുതുണ്ട് ആനന്ദിന്.

"ഇവിടം ഇഷ്ടമായോ, അമൃത. ഇവിടെയിരിക്കുമ്പോഴെല്ലാം  നീ കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിയിട്ടുണ്ട്. "
ആനന്ദ് മനസ്സു തുറന്നു തുടങ്ങി.

"നല്ല സ്ഥലം. ഇവിടെ ഒറ്റയ്ക്കിരിക്കാനും എനിക്കൊരു പ്രയാസവുമില്ല ആനന്ദ്, താമസ സ്ഥലത്ത്  തന്നെ ഞാനൊറ്റയ്ക്കാണ്,  മുകളിലത്തെ നിലയിൽ. കൂടെ വന്നു കിടക്കാമെന്ന് ആന്റി പല തവണ പറഞ്ഞു. പക്ഷെ,  എന്റെ എഴുത്ത് മേശയും, പുസ്തകങ്ങളും സ്വകാര്യ ശേഖരങ്ങളും, മൂളിപ്പാട്ടും, നിറങ്ങളും, ബാൽക്കണിയിൽ സ്വസ്ഥമായിരിക്കുന്ന എന്റെ കുഞ്ഞു ചെടികളും, ഇതൊക്കെയുള്ളപ്പോൾ മറ്റൊരു കൂട്ടിന്റെ ആവശ്യം തോന്നുന്നില്ല ആനന്ദ് ,  അത്രമേൽ ഞാനെന്റെ സ്വകാര്യതയെ സ്നേഹിച്ചു പോയി. "

 ആനന്ദ്, തിരിച്ചൊന്നും പറയാതെ, മേശമേൽ  പ്രിന്റ് ചെയ്തിരിക്കുന്ന ശലഭത്തിനു മേൽ തന്റെ വിരലുകൾ കൊണ്ട് വലയങ്ങൾ തീർത്തു കൊണ്ടിരുന്നു.

അവന്റെ ഇടതു കൈത്തണ്ടയിൽ, ഹരിതനീലിമയിൽ കോറി വരച്ചൊരു  ശംഖടയാളം അപ്പോഴാണ് ശ്രദ്ധിക്കുന്നത് .

"നീയെന്താ കാര്യമായി നോക്കുന്നത് " ആനന്ദ് ചിരിച്ചു.

" പച്ച കുത്തുന്നത്  നിനക്ക് തീരെ ഇഷ്ടമായിരുന്നില്ലല്ലോ.
ഇപ്പോൾ വേദന സഹിക്കാനുള്ള കരുത്തായോ ?   "
ഞാൻ കൗതുകത്തോടെ തിരക്കി.

" ഇത്തിരി  വേദനിച്ചു. ഇനി മായ്ച്ചു കളയാനും പറ്റില്ല. ഇത് നീയാണ് അമൃതാ. സമുദ്ര മർമ്മരം ഉള്ളിൽ പേറുന്ന നീയെന്ന ശംഖ്.  ഇതിൽ കാതോർത്തു കൊണ്ട്  നിന്റെ ഉൾക്കടലിന്റെ മുഴക്കം ഞാൻ കേൾക്കാറുണ്ട്.  "

ആനന്ദ് ആത്മഗതം പോലെ മൃദു സ്വരത്തിൽ  പറഞ്ഞു .

"നിനക്ക് എന്നെക്കുറിച്ച് അങ്ങനെ ഒരു വിചാരം ഇല്ലെന്നറിയാം. എങ്കിലും.. എപ്പോഴെങ്കിലും ഞാൻ കൂടെയുണ്ടെങ്കിൽ എന്ന് തോന്നിയിട്ടുണ്ടോ ?
നിന്നെക്കാളും നിനക്ക് പ്രിയപ്പെട്ട ആരെങ്കിലും ഈ ലോകത്തുണ്ടോ "

" നിന്നെ മിസ്സ്‌ ചെയ്യേണ്ട കാര്യം ഇല്ലല്ലോ, ആനന്ദ് . നീയെന്നിൽ നിന്നും ദൂരെയാണെന്നൊരു വിചാരമേയില്ല . നിന്നോളം പ്രിയപ്പെട്ടവർ  ആരുമില്ലെനിക്ക്. "

അവന്റെ കണ്ണുകൾ പുഞ്ചിരിക്കാൻ തുടങ്ങി..

 " ഒരു സംഭവം പറയാം. കേട്ടാൽ നിസാരം എന്ന് തോന്നാവുന്നത് .  ജോലിയുടെ ഭാഗമായി, ഒരുൾനാടൻ പുഴയെ രക്ഷിച്ചെടുക്കേണ്ട ടീമിലായിരുന്നു കുറേക്കാലം മുൻപ് . അന്നാട്ടുകാർക്ക് ആ ജലം ആവശ്യമില്ലായിരുന്നു. അവരുടെ വിസർജ്ജ്യവും വിരോധവും നിത്യ രോഗിണിയാക്കിയ  ആ പുഴയെ ഞങ്ങൾ പൂർണ ശ്രദ്ധ നൽകി  ചികിത്സിച്ചു. തുടക്കത്തിൽ ആർക്കും പ്രതീക്ഷയുണ്ടായില്ല.
എന്നാൽ വളരെ വേഗം ജലം സുഖപ്പെടാൻ തുടങ്ങി.  വെള്ളത്തിന്റെ നിറം തെളിയുന്നതും, ആ പരിസരമാകെ ജല സസ്യങ്ങളുടെ വാസന  പടരുന്നതും വലിയ സന്തോഷമായിരുന്നു. ഒരു ദിവസം കൂറ്റനൊരു മുതല വന്നു. പുഴയിലൂടെ ഞങ്ങൾ സവാരി നടത്തുമ്പോൾ, ശല്യപ്പെടുത്താതെ അവൻ കണ്ണിറുക്കി. ടീം മേറ്റ്സ് കളിയായി പറയുക, അമൃതയുടെ കൂട്ടുകാരൻ വന്നു എന്നാണ്.
എല്ലാം ഭംഗിയായി പോകുന്ന നേരം, ആ പ്രൊജക്റ്റ്‌ നിർത്തി വയ്ക്കാൻ  മുകളിൽ നിന്ന് തീരുമാനം വരികയും,  മറ്റൊരു ചുമതലയുമായി എനിക്കവിടം വിടേണ്ടിയും വന്നു.

കുറെ നാൾ കഴിഞ്ഞ്,  അവിടെ നിന്നും വന്നൊരു  സഹപ്രവർത്തകനിൽ നിന്നും അറിഞ്ഞത് , ഹൃദയഭേദകമായ വിവരങ്ങളായിരുന്നു.  പുഴയുടെ വിദൂര രേഖ പോലും അവിടെയില്ലെന്ന് . നികത്തപ്പെട്ട ഭൂമിയിൽ  കൂറ്റനൊരു  പാർപ്പിട സമുച്ചയം വരാൻ പോകുന്നത്രേ. നാട്ടുകാർക്ക് തൊഴിലവസരങ്ങളും ടൂറിസ്റ്റുകൾക്ക് പാർപ്പിട സൗകര്യവും.  പുഴ നികന്നിട്ടും അവിടേക്ക്  കൂടെക്കൂടെ  വരുമായിരുന്ന  ഒരു മുതലയെ നാട്ടുകാർ കൈകാര്യം ചെയ്‌തെന്നും.

എന്റെ ചങ്ക് നിലച്ചു പോയി ആനന്ദ്. ദൂരെയെവിടെയോ സുഖപ്പെടാൻ കൊതിച്ചൊരു ഒരു പുഴയും
അതിലൂടെ എന്നിലേക്ക് വന്നിരുന്നൊരു  പ്രിയ ജീവിയും ആരുടെയൊക്കെയോ സ്നേഹമില്ലായ്‌മയിൽ ഇല്ലാതായി. അത് കേട്ട നിമിഷത്തിൽ എനിക്കുണ്ടായ ദുഃഖം, നഷ്ടബോധം, ശൂന്യത ഇതൊന്നും ഒരുപക്ഷെ നിനക്ക് സങ്കൽപ്പിക്കാൻ കൂടി കഴിയുന്നുണ്ടാവില്ല.  പക്ഷെ, അതാണ് ഞാൻ.  ഓർക്കാൻ ഇഷ്ടപ്പെടാത്ത മുറിവുകളുടെ ആഴം കൂട്ടാൻ ഇനിയും വയ്യ..
നമുക്കിടയിലെ ഈ അടുപ്പം, പരസ്പര വിശ്വാസം, ഉള്ളറിഞ്ഞുള്ള പെരുമാറ്റം ഇതെല്ലാം ഒരേ വഴിയിലൂടെ കൈകോർത്തു നടന്നാൽ ചിലപ്പോൾ കൈമോശം വന്നേക്കും. ഇപ്പോഴുള്ള  ഈ അകലം നൽകുന്ന സ്വാസ്ഥ്യം  കളഞ്ഞു കുളിക്കാൻ വയ്യെനിക്ക് . "

ആനന്ദ് ഒന്നും പറഞ്ഞില്ല.  അവന്റെ കണ്ണുകളിൽ പുതുതായി കിനിഞ്ഞു  തുടങ്ങിയ നീരുറവകളും, വിളറിയ മുഖത്ത് പണിപ്പെട്ട് വരുത്തുന്ന പുഞ്ചിരിയും  എന്നെ ശ്വാസം മുട്ടിക്കാൻ തുടങ്ങി. ഞങ്ങളെ ചൂഴ്ന്നു കൊണ്ട്, അനുനിമിഷം  കനത്തുവരുന്ന മൗനത്തിലേക്ക് , ദൂരെ നിന്നൊരു ശലഭം നൃത്തം ചെയ്തിറങ്ങുമെന്നും , അതവന്റെ കൈയിലെ മായാത്ത ശംഖു മുദ്രയിൽ ചിറകുരുമ്മി ആശ്വസിപ്പിക്കുമെന്നും നിസ്സഹായതയോടെ ഞാൻ സങ്കല്പിച്ചു.

( തുടരും )

Comments

  1. ഇപ്പോഴത്തെ ഈ സ്നേഹവും അടുപ്പവും ഒരുമിച്ചാൽ കിട്ടിയെന്നു വരില്ല. അങ്ങനേയും ചിന്തിക്കുന്ന പ്രേമങ്ങളുണ്ട്.
    ആശംസകൾ...

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും നന്ദി ☺️

      Delete
  2. സമുദ മർമ്മരം ഉള്ളിൽ പേറുന്ന ശംഖ് !
    പ്രകൃതിയെ ചൂഷണം ചെയ്യുന്ന മനുഷ്യൻ !!.
    ഹൃദ്യമായ എഴുത്ത്.
    ആശംസകൾ

    ReplyDelete
    Replies
    1. വളരെ സന്തോഷം സന്തോഷം സർ ☺️

      Delete
  3. രാജി എന്റെ ഒപ്പം ജോലി ചെയ്യുന്നുണ്ടായിരുന്നു...
    സത്യം..
    ഒരു വലിയ കനാൽ രക്ഷിച്ചു കഴിഞ്ഞു പിന്നീടൊരിക്കൽ അവിടെ പോയി ഹൃദയം തകർന്ന് ഞാൻ നിന്നിട്ടുണ്ട്..

    ഒഴുകുന്നിടമെല്ലാം നദിക്കു സ്വന്തം. മറിച്ചല്ല. അവളെ ആശ്രയിക്കുന്നവർ, അത്രയ്ക്കും ആഗ്രഹിക്കുന്നവർ, അവളുടെ ഉള്ളറിയാൻ ശ്രമിക്കണം "
    ആർക്കും ഉള്ളറി യണ്ട രാജി..
    വെറുതെ ഓളമുണ്ടാകുക, താത്കാലിക സന്തോഷം കണ്ടെത്തുക..അത്രയേ ഒള്ളൂ

    ReplyDelete
    Replies
    1. ചേച്ചി..വളരെ സന്തോഷം തോന്നുന്നു ഈ അഭിപ്രായം വായിച്ചിട്ട്.. ❤️പലപ്പോഴും എഴുതി വരുമ്പോൾ, നമ്മുടെയെല്ലാം അനുഭവങ്ങളും ഭാവനകളും ഒന്നായി തീരുന്നു.

      Delete
  4. അൽമിത്ര... ഇപ്പോൾ നീ മുന്നിൽ ഉണ്ടായിരുന്നുവെങ്കിൽ ഞാൻ നിന്നെ കെട്ടിപ്പിടിച്ചേനെ... സമുദ്ര മർമ്മരം ഉള്ളിൽ പേറുന്ന ശംഖ്.. അതിന്റെ ഉള്ളറയിലെവിടെയോ ഞാനുള്ളത് പോലെ ... 😄😄😄

    ReplyDelete
    Replies
    1. സൂര്യ,
      ഞാനെഴുതുമ്പോൾ നമ്മളെല്ലാം ഒന്നായി മാറുന്ന അവസ്ഥയാണ്. ഏതേതോ ചാലുകളിലൂടെ എന്നിലേക്കൊഴുകി വരുന്നുണ്ട്, നമ്മുടെയെല്ലാം പൊതു ഭാവങ്ങൾ. ❤️

      Delete
    2. എഴുതൂ...അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤️

      Delete
    3. അതിനായി ഞാൻ തപസ്സിരിക്കേണ്ടി വരും 😊

      Delete
  5. അവരുടെ വിസർജ്ജ്യവും വിരോധവും നിത്യ രോഗിണിയാക്കിയ ആ പുഴയെ ഞങ്ങൾ പൂർണ ശ്രദ്ധ നൽകി ചികിത്സിച്ചു. തുടക്കത്തിൽ ആർക്കും പ്രതീക്ഷയുണ്ടായില്ല.
    എന്നാൽ വളരെ വേഗം ജലം സുഖപ്പെടാൻ തുടങ്ങി. വെള്ളത്തിന്റെ നിറം തെളിയുന്നതും, ആ പരിസരമാകെ ജല സസ്യങ്ങളുടെ വാസന പടരുന്നതും വലിയ സന്തോഷമായിരുന്നു..

    ഈ വരികൾ നിളയെ ഓർമ്മയിൽ എത്തിച്ചു.. അതിന്റെ ദയനീയത അനുഭവിച്ചു കൊണ്ടിരിക്കയണല്ലോ..

    എഴുത്ത് വളരെ മനോഹരമായി.

    ReplyDelete
    Replies
    1. ഈ വിലയിരുത്തൽ വലിയ പ്രോത്സാഹനമാണ്. നന്ദി സർ. ☺️

      Delete
  6. രജേശ്വരി,സൗഖ്യപെടാൻ മോഹിച്ച ആ പുഴയും അതിലൂടെ തുഴഞ്ഞു വരാൻ കൊതിച്ചൊരു ജീവിതവും...എന്ത് രസായി എഴുതി.കൂടിച്ചേരലുകൾ ചിലതൊക്കെ നഷ്ടപ്പെടുത്തുന്നു എന്ന അമൃതയുടെ നിരാസം, അതുടക്കുന്ന ആനന്ദിന്റെ പ്രതീക്ഷകൾ എല്ലാം നന്നായെഴുതി.

    ReplyDelete
    Replies
    1. ഈ നല്ല വാക്കുകൾ, ഇനിയുമെഴുതാൻ വലിയ തോതിൽ ഊർജ്ജം തരും ട്ടോ.
      ഒത്തിരി സന്തോഷം ☺️😊

      Delete
  7. വളരെ സന്തോഷം തോന്നുന്ന രണ്ടാം ഭാഗം.

    കൈയ്യേറി കൈയ്യേറി ഒരു തോടിന്റെ അവസ്ഥയിലേയ്ക്ക് ചുരുങ്ങിയ മീനച്ചിലാറിന്റെ പാലാഭാഗത്തെ ഓർത്തു പോയി. സന്തോഷം ഉണ്ടാക്കുന്ന കാര്യം എല്ലാ വർഷവും അവൾ ഇരു വശവും ഇടിച്ചു പൊളിച്ചു കളയാറുണ്ട്. എല്ലാ വർഷവും ഞാനത് കാണാൻ പോകാറുണ്ട്.

    വേറൊരു ആളുടെ എഴുത്തിനെ ഓർമിപ്പിച്ചു.

    അടുത്ത ഭാഗം വേഗം ആയിക്കോട്ടെ .

    ReplyDelete
    Replies
    1. ആരുടെ എഴുത്തിനെയാണ് ഓർമ്മിപ്പിച്ചത് എന്ന് കൂടി പറയൂ, സുധി ☺️
      ഈ ഭാഗം മീനച്ചിലാറിനെ ഓർമ്മിപ്പിച്ചതിൽ സന്തോഷം. അഭിപ്രായത്തിനും ☺️

      Delete
  8. എന്റെ ചേച്ചി. ഇതിവിടെ നിർത്താൻ എനിക്ക് സാധിക്കുന്നില്ല... ഇവരെ അറിയാൻ ഞാൻ ആർത്തിയോടെ പായുകയാണ്...

    ഏറ്റവും ഇഷ്ടപ്പെട്ടത്.. സ്വയം എങ്ങനെ ആണെന്നു പറയുന്ന ഭാഗം... എത്ര മനോഹരം... എത്ര സൗമ്യമായി പറഞ്ഞു വെച്ചു... ഒരു പുഴ.. അല്ല.. ഉൾകാട്ടിലെ ആരും കളങ്കപ്പെടുത്താത്ത അരുവിയുടെ ഒഴുക്കുപോലെ.. മനസിനെ തഴുകികൊണ്ട് നിർമലമായി സഞ്ചരിക്കുന്ന വാക്കുകൾ... മനോഹരമാം വിധം വിതറിയിരിക്കുന്നു..
    ...മുതലയുടെ കഥ... അനുപമിതം...

    ReplyDelete
    Replies
    1. ഇത്രയും ഉൾക്കൊണ്ടു വായിച്ചതിന് നന്ദി, ആനന്ദ്. എഴുത്തിലൂടെ വായിക്കുന്നവരുടെ ഹൃദയത്തിൽ സന്തോഷം നിറയ്ക്കാനായാൽ അത് തന്നെ വലിയ ചാരിതാർഥ്യം. ഈ വാക്കുകൾ കേട്ടിട്ട് ഒത്തിരി സന്തോഷം 😊😊

      Delete
    2. അക്ഷരം ഒന്ന് വലുതാക്കി പോസ്റ്റ് ചെയ്യാമോ .

      Delete
    3. എന്റെ ഫോണിൽ വായിക്കുമ്പോൾ font size പ്രശ്നം തോന്നുന്നില്ല. വരുത്തേണ്ട മാറ്റങ്ങൾ കുറച്ചു കൂടി വ്യക്തമായി സൂചിപ്പിച്ചാൽ അതനുസരിച്ചു settings മാറ്റം. ☺️

      Delete
  9. മലിനമാക്കപ്പെടുന്ന എല്ലാ പുഴകളുടേയും
    നൊമ്പരമാന് ഈ  കൊച്ചു  പ്രണയ സല്ലാപങ്ങളിലൂടെ 
    രാജേശ്വരി ഇവിടെ കാച്ചിക്കുറുക്കിയെടുത്തിരിക്കുന്നത് ...

    ReplyDelete
    Replies
    1. ഉൾക്കൊണ്ടു വായിച്ചതിൽ സന്തോഷം... ☺️

      Delete
  10. വായനക്ക് നന്ദി. അഭിപ്രായത്തിനും

    ReplyDelete
  11. വായിക്കാൻ വൈകിയതിന് ക്ഷമാപണം.

    ഒരു ഭക്ഷ്യ ശൃംഖലയിലെ ഏറ്റവും അവസാനത്തെ കണ്ണിയാണ് മുതല. അത് ഒരു നദിയിലുണ്ടെങ്കിൽ അവിടുത്തെ ജൈവ വ്യവസ്ഥ നല്ലതായിരിക്കും എന്ന് സാരം. പുഴയേ ഇല്ലെങ്കിൽ പിന്നെ മുതലയെന്തിന്?! അതാണതിന്റെ സൈക്കോളജി.

    ചേച്ചീ, എഴുത്തിൽ പ്രണയവും പ്രകൃതിയും നഷ്ടങ്ങളും സന്തോഷങ്ങളും ഒക്കെ മാറി മാറി കടന്നു വരുന്നു. ഹൃദ്യമായ ശൈലി. ബാക്കി വേഗം പോരട്ടെ.

    ReplyDelete
    Replies
    1. വിലയിരുത്തലിൽ സന്തോഷം ☺️

      Delete
  12. ഇന്നാണ് സമാധാനത്തോടെ ഒന്ന് വായിക്കാൻ കഴിഞ്ഞത് ..ഒരു കവിതപോലെ മനോഹരം ..പുഴയും തോടുമൊക്കെ ഇനി നമുക്ക് വിദൂര സ്വപ്‍നങ്ങൾ മാത്രം ..ആശംസകൾ

    ReplyDelete

Post a Comment

Popular posts from this blog

അകമേ എരിയുക

വാസ്തുഹാര - വസ്തുക്കൾ അപഹരിക്കപ്പെട്ടവർ.

അനന്തതയിലേക്ക്...