Posts

നമ്മൾ

ഒരേ പുരാതന നക്ഷത്ര ധൂളികൾ നാമിരുവരും, ഒരേ തൂവലിൻ ചിറകുമായ് പാറുന്ന കൂടണയാ പറവകൾ ഒരേ സമുദ്രത്തെ ധ്യാനിച്ചു വേർ പിരിഞ്ഞൊഴുകിയ ജീവ ജലപാതത്തിൻ നിശബ്ദ കൈവഴികൾ നിഴലും നിലാവും വെയിലും വയൽപ്പൂവും നിധി പോൽ ഹൃദയത്തിലേറ്റിയവർ നിത്യതയെന്ന ശിഖരത്തിൻ ഇത്തിരിപ്പോന്നൊരു തൂവൽക്കൂട്ടിൽ നാമുപേക്ഷിച്ച പരിഭവ മഞ്ഞു കണം, നേർത്തൊരു ചാറ്റലായ് പെയ്തൊഴിയവേ, ആർദ്രമാകുന്നു,  ജീവന്റെയാരണ്യകം അകമേ വിരിയുന്നു പാരിജാതം

മലമുകളിൽ

മലമുകളിൽ, മുകിൽ നനവുള്ള മണ്ണിൽ, മാലാഖമാരുടെ കൊലുസുകൾ തിരഞ്ഞലഞ്ഞത്, ആരുടെ കനവിലായിരുന്നു , എന്റെയോ നിന്റെയോ  ? പാതിരാവുദിക്കും വരെ കൈകോർത്തിരുന്നു കഥകൾ പറഞ്ഞതും കവിത മൂളി മലർന്നതും അകലെമിന്നി വിറയ്ക്കുമാകാശ മൂക്കുത്തികൾ നോക്കിയതിശയിച്ചതും ഇരുളിന്റെ പരിമളത്തിൽ പതിയേ, മിഴികൾ കൂമ്പിയടഞ്ഞതും ഉറക്കത്തിന്നടിത്തട്ടിൽ, എന്റെയുള്ളിൽ ചിണുങ്ങിയ, ഉറ്റവരില്ലാത്ത രാത്രിപക്ഷിയെ, നീ ഊഞ്ഞാലാട്ടിയുറക്കിയതും, പുലർച്ചേ, നമ്മെത്തഴുകിയ മാലാഖവിശറികൾ അകന്നകന്നു പോയതും എല്ലാം, നമ്മിലാരുടെ സ്വപ്നമായിരുന്നു ? എന്റെയോ നിന്റെയോ?

അകമേ എരിയുക

ആരെയോ അതിയായി സ്നേഹിച്ചു ഹൃദയം ചോർന്നൊലിക്കുമ്പോൾ, ഏകാകിത്വത്തിന്റെ മരുഭൂവിൽ നിശബ്ദം ചെന്നടിയുക ഒറ്റപ്പെടലിന്റെയുഗ്ര താപത്തിൽ സധൈര്യം വെന്തുരുകുക, കൃതജ്ഞതയുടെ ബാഷ്പധാരയിൽ മോഹമാം മണൽക്കൂനകളലിയിച്ചു കളയുക, ആരുടെയോ വിശുദ്ധ പ്രയാണത്തിലെ, പേരില്ലാത്തൊരു ദീപമാകുവാൻ സ്വയമൊരു സ്നേഹ ജ്വാലയായ് അന്ത്യം വരെയും നിന്നെരിയുക.

അനന്തതയിലേക്ക്...

പാതയോരത്തെ പഴയ സത്രത്തിൽ ആൾത്തിരക്കായിരുന്നു , രാത്രി തങ്ങാനൊരിടം, സൂക്ഷിപ്പുകാരൻ നീയും. മുഖസ്തുതിയും  മുന്തിരിച്ചാറും നൽകി പരിചിത മുഖങ്ങളെ സൽക്കരിച്ചപ്പോൾ, അജ്ഞാതയായ എന്നെ നീ കണ്ടില്ലെന്നു നടിച്ചു. ഉറ്റവർക്കായി നീയാലപിച്ച മധുര ഗീതം, ഹൃദയത്തിലേറ്റിയെങ്കിലും, നിനക്ക് ഞാനെന്റെ പുഞ്ചിരി  നിഷേധിച്ചു. ആർക്കോ വേണ്ടി അണിഞ്ഞൊരുങ്ങിയ വിദൂരതയിലെ ആകാശത്തോടൊപ്പം, അപൂർണയായി ഞാനും നേരം  വെളുപ്പിച്ചു പ്രഭാതമുണരും മുൻപേ, പടിയിറങ്ങിയ  എന്നെയും കാത്ത്, പാതയോരത്തു നീയുണ്ടായിരുന്നു അനന്തതയിലേക്ക്, ഒരുമിച്ചൊരു യാത്ര  തുടങ്ങാൻ.. 

അവനും അവളും (3)

 ആറു മണിയുടെ കലപിലകളിൽ തനിയെ ഉണർന്നു... അടുത്ത് അമ്മയിരുപ്പുണ്ടായിരുന്നു.. ഈ മുറിയിൽ താഴെ വിരിച്ചുള്ള അമ്മയുടെ കിടപ്പു ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയപ്പോൾ തുടങ്ങിയതാണ്. അക്കാലത്തെ പാതി ഓർമകളെ എനിക്കുള്ളൂ.. ഇത്തിരി ബോധം വന്നു എന്നത് കൊണ്ട് മാത്രം വീട്ടിലേക്കു തിരികെ വരാൻ ഭാഗ്യമുണ്ടായെന്ന് പറയാം... അമ്മയുടെ ഓരോ നിമിഷവും എനിക്ക് ചുറ്റുമായിരുന്നു. എങ്ങനെയെങ്കിലും എന്നേ പഴയ ഞാനാക്കാൻ കൊണ്ടു പിടിച്ച ശ്രമം. ഒരുപക്ഷെ ആ വിധം മുന്നോട്ട് പോയിരുന്നെങ്കിൽ അമ്മ ആഗ്രഹിക്കും പോലെ ഞാൻ സുഖപ്പെട്ടേനെ.. നിർദ്ദയം ചിലർ പറഞ്ഞ വാക്കുകൾ, അമ്മയുടെ ശക്തി മുഴുവനും ചോർത്തിക്കളഞ്ഞു.  എത്രയോ  രാത്രികൾ  അമ്മയുടെ കണ്ണുനീരായിരുന്നു എനിക്ക് താരാട്ട്..പിന്നീട്  കല്ല് പോലുള്ള അകവും മുഖവുമായി അമ്മ എല്ലാത്തിനെയും നേരിട്ടു.. എന്നെയും. ഇന്നിപ്പോൾ  അമ്മ കരഞ്ഞു കൊണ്ട് എന്നേ തന്നെ നോക്കിയിരിക്കുകയായിരുന്നു .. നെറ്റിയിൽ ഒരുമ്മ തന്നിട്ട് എന്റെ മോൾ മിടുക്കിയാണെന്നും പറഞ്ഞു പോയി...വീണ്ടും എന്റെ കൺപീലികൾ നനഞ്ഞൊട്ടി.. ..... ഈ ദിവസത്തെക്കുറിച്ച് എനിക്കേറെ പ്രതീക്ഷകൾ ഉണ്ട്.... ഹൃദയ താളത്തിനൊപ്പം എന്...

മഴ, പുഴ (2)

ഇന്നും മുഴുവനും മഴയാണ്.... പെയ്ത്തുചാലുകൾ  തീർത്തൊരു ചെറുപുഴ പറമ്പിനെ ചുറ്റി ഒഴുകുന്നത് ഈ ഉമ്മറത്തിരുന്നാൽ കാണാം. മരങ്ങൾ പലതും ഇന്നല രാത്രിയിൽ കടപുഴകി. ഒടിഞ്ഞ കൊമ്പുകൾക്കിടയിൽ തകർന്ന് കിടപ്പുണ്ടാവും പക്ഷിക്കൂടുകളും മുട്ടകളും. അതോർത്തപ്പോൾ എനിക്ക് കരയണം എന്ന് തോന്നി. വിചാരിക്കുമ്പോൾ കരച്ചിൽ വരുന്നില്ലെന്നതാണ് പ്രശ്നം.... മരുഭൂമി പോലുള്ള കണ്ണുകളെ ഇടയ്ക്കിടെ നനച്ചു തരുന്നത് അമ്മയാണ്.. അവർ വന്നു പോയിട്ട് 7 രാത്രികളും 7 പകലുകളും... അവനെ പറ്റി എന്തെങ്കിലും കൂടുതൽ അറിയണം എന്ന ചിന്തകൊണ്ട് പൊറുതി മുട്ടിയപ്പോളാണ്  ഞാൻ ഒറ്റക്ക് പതിയെ നടക്കാനുള്ള ശ്രമം തുടങ്ങിയത്.  കിടപ്പ് മുറിയിലെ ഷെൽഫു വരെ  എത്തുകയായിരുന്നു ഉദ്ദേശ്യം. അവിടെ അടുക്കി വെച്ചിരിക്കുന്ന ഒത്തിരി പുസ്തകങ്ങൾക്കിടയിൽ നിന്നും  ഓർമയുടെ ഒരു ചെറുതൂവലെങ്കിലും ചികഞ്ഞെടുക്കാനായാലോ?  എത്ര സൂക്ഷിച്ചിട്ടും വീണു പോയി... അമ്മയുടെ സങ്കടം പറച്ചിൽ കേൾക്കേണ്ടി വന്നെങ്കിലും വീണ്ടും ശ്രമിച്ചു കൊണ്ടേയിരുന്നു... എന്റെ നിശ്ചയം അറിഞ്ഞിട്ടെന്നോണം സഹായിക്കാൻ അച്ഛനും കൂടെ നിന്നു... അവസാനം പുസ്തകങ്ങൾ  ചൂണ്ടി കാണിക്കാനാവാതെ,...

എന്റെ പേര് (1)

ഇന്നും അതേ സ്വപ്നം... നെറുകയിൽ മുറിവേറ്റൊരു കുഞ്ഞിന്റെ മുഖം.. തേങ്ങിക്കൊണ്ടു ഞാനെഴുന്നേറ്റു... നാലു മണിയുടെ തണുപ്പിലും വിയർത്തൊഴുകുകയാണ്... സുഖ നിദ്രക്കുള്ള മരുന്ന്  കഴിച്ചു കിടന്നിട്ടും ഇതാണവസ്ഥ... ഇതിപ്പോൾ എത്ര രാത്രികളായെന്നു ഓർക്കാൻ പോലും പറ്റുന്നില്ല.. അകമേ പരതിയാൽ കിട്ടുന്നത് മുഖമില്ലാത്ത രൂപങ്ങളാണ്.. ജനൽ ഒറ്റക്ക് തുറന്നിടുക ഒരു പണി തന്നെയാണ്. വിചാരിക്കും പോൽ ചലിക്കുന്നില്ല വിരലുകൾ. എത്രയോ വട്ടം ശ്രമിച്ചിട്ടാണ് സ്പൂൺ  ഒന്ന് കൈ കൊണ്ട് പിടിച്ചത്..കഞ്ഞി  കോരിയെടുത്തു കഴിക്കാൻ നോക്കിയപ്പോൾ അവിടമാകെ വൃത്തികേടായി. അമ്മ ഒന്നും മിണ്ടുന്നുമില്ല.. ഞാൻ തിരിച്ചൊന്നും പറയാത്തത് കൊണ്ടാവും.. എനിക്ക് ആ കണ്ണിലേക്കു നോക്കാനോ പുഞ്ചിരിക്കാനോ പറ്റുന്നില്ലല്ലോ... പണ്ടത്തെ പോലെ വിശേഷങ്ങൾ ഒക്കെ പറഞ്ഞ് ആ മടിയിൽ കിടക്കണം എന്നുണ്ട്... പക്ഷെ.. ദൂരെ ഏതോ അമ്പലത്തിൽ നിന്ന് പാട്ടൊഴുകി തുടങ്ങിയിരിക്കുന്നു.. ആരോ സാരമില്ലെന്ന് പറയും പോലെ തോന്നും അപ്പോൾ... ആ രാഗമേതാണെന്നു ഓർത്തെടുക്കാൻ പറ്റുന്നില്ലല്ലോ... ഉള്ളിൽ എവിടെയോ വാടാതിരിപ്പുണ്ടാവും  ഒരു പിടി പാട്ടിന്റെ പൂക്കൾ .. ഈ മുറിയാകെ ചിത്രങ...