വാസ്തുഹാര - വസ്തുക്കൾ അപഹരിക്കപ്പെട്ടവർ.

സ്കൂളിൽ പഠിക്കുന്ന കാലത്ത്  ദൂരദർശനിൽ മിന്നി മാഞ്ഞൊരു ബോറൻ സിനിമയുടെ  ഓർമ്മപ്പെടുത്തൽ  മാത്രമായിരുന്നു 'വാസ്തുഹാര ' എന്ന പേര്. കാലത്തിനനുസരിച്ചു പുതുക്കപ്പെട്ട കാഴ്ചാ ശീലങ്ങളോടെ, വർഷങ്ങൾക്കിപ്പുറം വീണ്ടും  കാണാനിരുന്നപ്പോൾ,  മുന്നിൽ തെളിഞ്ഞതോ, മനുഷ്യ വ്യഥയും ഹൃദയാർദ്രതയും സമാസമം ചാലിച്ചൊരുക്കിയ മിഴിവാർന്നൊരു  കലാസൃഷ്ടിയാണ്.

അതിർത്തികൾ മാറ്റി വരയ്ക്കുമ്പോൾ പിറവിയെടുക്കുന്ന പുതു രാഷ്ട്രങ്ങൾക്കൊപ്പം, പ്രാണ രക്ഷാർത്ഥം പലായനം ചെയ്യേണ്ടി വരുന്നൊരു ജനതയുണ്ട്, ഏതു കാലത്തും.  അങ്ങനെ കിഴക്കൻ ബംഗാളിൽ നിന്നും കൊൽക്കത്തയിലെ അഭയാർത്ഥി ക്യാമ്പുകളിൽ വന്നടിഞ്ഞ, നഗര പ്രാന്തങ്ങളിലെ കുടിലുകളിലും ഷെഡ്ഡുകളിലും ജീവിതം കരുപ്പിടിപ്പിക്കാൻ വിധിക്കപ്പെട്ട,  ഗതികെട്ട മനുഷ്യരെ  ഓർമ്മിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത് .

അനധികൃത കുടിയേറ്റക്കാരിൽ, പട്ടിക ജാതിയിൽപ്പെട്ടതും, കൃഷി ഉപജീവനമാർഗ്ഗമായതുമായ  കുടുംബങ്ങളെ ആൻഡമാൻ ദ്വീപിലേക്ക് പുനരധിവസിപ്പിക്കാനുള്ള  സർക്കാർ പദ്ധതിയുടെ  നടത്തിപ്പുകാരനാണ് മലയാളിയായ വേണു.
ദ്വീപിലേക്ക് പറിച്ചു നടേണ്ടവരുടെ കണക്കെടുപ്പിൽ,  വേണു കാണുന്ന മുഖങ്ങൾ, ആരോഗ്യവാനായ പുരുഷൻ കുടുംബത്തിലില്ലാത്തതു കൊണ്ട് മാത്രം ലിസ്റ്റിൽ നിന്നും ഒഴിവാക്കപ്പെടുന്ന കുട്ടിത്തം മാറാത്ത അമ്മമാർ, അവരുടെ കുഞ്ഞുങ്ങൾ, അതിനിടയിൽപുനരധിവാസ പാക്കേജിൽ ഇടം ചോദിച്ചു കൊണ്ട്  വേണുവിനെ കാണാൻ വരുന്ന, ബംഗാളി ചുവയോടെ   മലയാളം പറയുന്ന ആരതി പണിക്കർ. അവർ, തന്റെ ചെറുപ്പത്തിൽ നാടുവിട്ടു പോയ കുഞ്ഞുണ്ണി അമ്മാവന്റെ ഭാര്യ  തന്നെയെന്ന് തിരിച്ചറിയുന്ന വേണുവിന്റെ ആശ്ചര്യം, അങ്ങനെയങ്ങനെ  കഥ നീങ്ങുന്നു.

ഭർതൃ കുടുംബത്തിന്റെ ക്രൂരമായ  നിരാസത്തിന്റെ ചൂടാറും മുൻപേ, വിഭജനത്തിന്റെ തീരാ വേദനയും ഭർത്താവിന്റെ വിയോഗവും നേരിടേണ്ടി വന്നവളാണ് ആരതി. മരണ വിവരം നാട്ടിലറിയിക്കാൻ കുഞ്ഞുങ്ങളുമായി അക്ഷരാർത്ഥത്തിൽ തെണ്ടി നടന്നത് മുതൽ, വിപ്ലവം മാർഗമാക്കിയ മുതിർന്ന  മക്കളുടെ ജയിൽ വാസവും ഒളിവു ജീവിതവും നൽകിയ തീരാ വേദന വരെ നീണ്ടു നിൽക്കുന്ന ദുരിത പർവമാണ് ആരതിയുടെ ജീവിതം.

അതുപോലെ തന്നെ ശക്തയായ മറ്റൊരു കഥാപാത്രമാണ് നാട്ടിലുള്ള വേണുവിന്റെ   ഭവാനി അമ്മായി . ശരിക്കും അത്ഭുതം തോന്നിയത് ഈ പാത്ര സൃഷ്ടിയിലാണ്. ഒരേ സമയം രണ്ട് പുരുഷന്മാരെ ആത്മാർത്ഥമായി തന്നെ പ്രേമിക്കുകയും അവരെ ഓർത്തു കാലങ്ങൾക്കിപ്പുറം ദുഃഖിക്കുകയും ചെയ്യുന്ന, കുടുംബക്കാരുടെയും നാട്ടുകാരുടെയും മുൻപിൽ കുരുത്തം കെട്ടവളും നിഷേധിയുമായ, ഒറ്റയ്ക്ക് ജീവിക്കുന്നൊരു സ്ത്രീ.

വേണുവിന്റെ സ്വച്ഛമായ മുഖഭാവം നീലാകാശത്തെയോർമ്മിപ്പിച്ചു പലപ്പോഴും. പശ്ചാത്തലത്തിൽ ഉൾച്ചേർന്നിരുന്ന സംഗീതം അയാളുടെ മനസിന്റെ മൂളലാവാം  എന്നും തോന്നി.  ടെറസിൽ നിന്നും വേണു  കാണുന്ന ആകാശം, അയാൾ ഒഴുകി നീങ്ങുന്ന നിരത്തുകൾ, കൊല്ക്കത്തയുടെ  ഹൃദയത്തിലൂടെ പായുന്ന തിരക്കുള്ള വാഹനങ്ങൾ, അയാളുടെ കണ്ണിലൂടെ വെളിപ്പെടുന്ന പേരില്ലാത്ത മനുഷ്യർ..
കൊൽക്കത്തയിലെ മലയാളി സമാജത്തിന്റെ ബുദ്ധി ജീവി നാട്യങ്ങൾക്കിടയിൽ വേറിട്ടു നിൽക്കുന്ന അയാളുടെ സൗമ്യ സാന്നിധ്യം. ഹൃദയാലുവായിരിക്കുമ്പോഴും,  നാട്ടിലുള്ള പരദൂഷണക്കാരിയായ സ്വന്തം അമ്മയുടെ പരാതി പറച്ചിലുകളോട്  അയാൾ പുലർത്തുന്ന കർക്കശത്വം.

ആരതി അമ്മായിയോടും മക്കളോടും അയാൾക്കുള്ള സ്‌നേഹപൂർണമായ കരുതലിനു പോലും അവരുടെ ജീവിതത്തെ മാറ്റി മറിക്കാൻ പറ്റുന്നില്ല എന്നതാണ് യാഥാർഥ്യം. ജോലി സംബന്ധമായ തിരക്കുകൾ കാരണം നേരാം വണ്ണം യാത്ര പറയാൻ പോലുമാവാതെ തമ്മിൽ പിരിയേണ്ടിയും വരുന്നു..
ഇങ്ങനെയും ജീവിതമോ എന്ന് തോന്നും വിധത്തിൽ വരിവരിയായി കപ്പലിൽ കയറുന്ന എറുമ്പിൻ പറ്റം പോലുള്ള  ജനസഞ്ചയത്തോടൊപ്പം വേണുവും,  അപരിചിതമായ ആൻഡമാൻ  ദ്വീപിലേക്ക്  യാത്ര തിരിക്കുന്നിടത്ത്‌ സിനിമ അവസാനിക്കുന്നു.

സംവിധായകന്റെ മികവായി തോന്നിയ  ഒരു കാര്യം, ഒരുവിഭാഗത്തിന്റെ മാത്രം വിഹ്വലതകളിലേക്ക്  തുറന്നു  വെച്ച  പരിമിതമായൊരു  കാഴ്ചയായി മാറിയില്ല വാസ്തുഹാര എന്നതാണ്. എല്ലാത്തരം നഷ്ടങ്ങൾക്കും  നിരാലംബതയ്ക്കും മതിയായ ഇടം സിനിമയിലുണ്ട് . സ്വന്തമായി തിരിച്ചറിയൽ രേഖകൾ പോലുമില്ലാത്തവരുടെ  കണ്ണുകളിലെ ശൂന്യതയോടൊപ്പം , വിഭജനവും വ്യവസ്ഥിതിയും ഒരുപോലെ നിറം കെടുത്തിയ  ആരതിയുടെയും മക്കളുടെയും നിസ്സഹായതയിൽ നിന്നുടലെടുത്ത പ്രതിഷേധവുമുണ്ട്. അതോടൊപ്പം , മാറിയ സാമൂഹിക ചുറ്റുപാടുകളിൽ നിഷ്ക്രിയനായിത്തീർന്ന , ഒരു നമ്പൂതിരി  യുവാവിന്റെ വിമ്മിട്ടവും കാഴ്ചയാകുന്നുണ്ട്.

സ്വത്വ ബോധത്തിന്റെയും  ദേശീയതയുടെയും  നാലതിരുകൾ ഭേദിച്ച് ,  വിശ്വ മാനവികതയുടെ വ്യക്താവാകുന്നിടത്താണ് ഒരു കലാകാരന്റെ വിജയം . അതിരുകൾ  കടന്നും മനുഷ്യനെ ചേർത്തു പുണരുന്ന, കാലാതിവർത്തിയായൊരു കഥാതന്തുവിനെ,  ചരിത്രത്തിന്റെ ഏടുകളിൽ നിന്നും കണ്ടെടുത്ത  എഴുത്തുകാരൻ ശ്രീ സി വി ശ്രീരാമനെയും,  അതിനോട് പരിപൂർണമായും നീതി പുലർത്തുന്നൊരു ചലച്ചിത്ര വിസ്മയം അഭ്രപാളികളിലെത്തിക്കുന്നതിൽ വിജയിച്ച   സംവിധായകൻ ശ്രീ അരവിന്ദനെയും പ്രതി  എക്കാലവും അഭിമാനിക്കാം കലാസ്വാദകർക്ക്.
പൗരത്വ നിയമ ഭേദഗതിയെത്തുടർന്നു പ്രതിഷേധങ്ങൾ ആളിക്കത്തുന്ന വർത്തമാന കാലത്ത് മാത്രമല്ല, യുദ്ധവും അതിർത്തി തർക്കങ്ങളും,  തീവ്ര ദേശീയതയും, പലായനവും,  അഭയാർത്ഥിപ്രവാഹവും സജീവമായിരിക്കുന്നിടത്തോളം കാലം പ്രസക്തമായിരിക്കും വസ്തുക്കൾ അപഹരിക്കപ്പെട്ടവരുടെ ദൈന്യത്തിന്റെ  നേർചിത്രമായ വാസ്തുഹാര.

Comments

  1. രാജേശ്വരി-വാസ്തുഹാര കണ്ടിട്ടില്ല.പക്ഷെ ആ പേര് ഓർമ്മയുണ്ട്. ഭവാനിയമ്മയുടെ സ്നേഹം-വേണുവിന്റെ നീലാകാശം പോലുള്ള മുഖഭാവം,അയാളുടെ മനസിൽ നിന്നെന്ന പോലുള്ള പശ്‌ചാത്തല സംഗീതം -ഈ ഭാഗങ്ങൾ ഒരു പാട് ഇഷ്ടം .
    സലാം ട്ടാ

    ReplyDelete
    Replies
    1. ആദ്യ വായനക്കും അഭിപ്രായത്തിനും നന്ദി മാധവാ..ഒരുപാട് സന്തോഷം. സിനിമയും പറ്റിയാൽ കാണൂ. ☺️

      Delete
  2. സിനിമ പണ്ടൊരിക്കൽ കണ്ടു ബോറടിച്ച് ഇടക്കുവെച്ചു നിർത്തിയതാണ്. പക്ഷെ ഇതു വായിച്ചപ്പോൾ ക്ഷമ കിട്ടുകയാണെങ്കിൽ ഒരിക്കൽക്കൂടി കാണാൻ ശ്രമിക്കാമെന്നു തോന്നുന്നു. നല്ല ആസ്വാദനം 👌👌👌

    ReplyDelete
    Replies
    1. സന്തോഷം മഹേഷ്‌ ഈ വാക്കുകൾക്ക്. ☺️

      Delete
  3. സിനിമ കാണാൻ തോന്നിപ്പിക്കുന്ന മനോഹരമായ എഴുത്ത്... ആശംസകൾ.

    ReplyDelete
    Replies
    1. സിനിമയും കാണൂ. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി ☺️

      Delete
  4. ഞാൻ ഈ സിനിമ കണ്ടീട്ടില്ല.. വിഭജനം ഹൃദയത്തിൽ നടക്കുന്ന ഈ കാലത്ത് ഈ വായനക്ക് പ്രാധാന്യം ഉണ്ട്

    ReplyDelete
    Replies
    1. അതേ ചേച്ചി.. ചരിത്രം അവർത്തനമാണെന്ന് തോന്നാറുണ്ട്. ☺️

      Delete
  5. കണ്ടിട്ടുള്ള സിനിമയല്ല. കലയുടെ കാമ്പ് കണ്ടെത്തിയ പാകത എഴുത്തിലും കാണാം. ഇന്നല്ലെങ്കിൽ നാളെ ആരും വിഭജിക്കപ്പെടാം എന്നൊരു ഓർമ്മപ്പെടുത്തൽ വിഭജനത്തിന്റെ രാഷ്ട്രീയം പറയുന്ന ഏതു സൃഷ്ടികളും ബാക്കി വെയ്ക്കുന്നുണ്ട്. കലയുടെ ധർമ്മം അപ്രകാരമുള്ള തിരിച്ചറിവുകളുടെ നാമ്പ് കിളിർപ്പിക്കൽ തന്നെ. നല്ല എഴുത്ത്. ആശംസകൾ.

    ReplyDelete
    Replies
    1. കലയുടെ ധർമ്മം അത് തന്നെയാണെന്നാണ് എന്റെയും വിചാരം. വായനക്കും വിശദമായ അഭിപ്രായത്തിനും നന്ദി രാജ് ☺️

      Delete
  6. ഇങ്ങനെ ഒരു സിനിമ ഞാൻ കണ്ടിട്ടില്ല എന്ന്‌ മാത്രമല്ല അങ്ങിനെയൊരു പേര് കേട്ടിട്ട് പോലുമില്ല .. 😇😇😇😇.
    പക്ഷേ അതി മനോഹരമായി ആ സിനിമയെ വളരെ സീരിയസ് ആയി സമീപിക്കാൻ തരത്തിൽ എഴുതിയിരിക്കുന്നു ഈ ആസ്വാദനം... വളരെയിഷ്ടമായി.!! ആശംസകൾ !!!

    ReplyDelete
    Replies
    1. സന്തോഷം ദിവ്യ. എഴുതിയത് ഇഷ്ടമായെന്നറിഞ്ഞതിൽ. സിനിമയും കാണൂ ☺️

      Delete
  7. ശ്ശോ... ഇത്രയും നല്ല സിനിമ ആണെങ്കിൽ അതൊന്ന് കണ്ടിട്ട് തന്നെ കാര്യം.

    പണ്ട് DD4 ഇൽ രാവിലെ പത്തരയ്ക്കോ മറ്റൊ കാണിയ്ക്കുന്ന മലയാള സിനിമകളിൽ സ്ഥിരം ആവർത്തിക്കുന്ന സംഭവം ആയിരുന്നു.കാണാൻ കഴിഞ്ഞിരുന്നെങ്കിൽ അഭിപ്രായം പറയാമായിരുന്നു.

    ReplyDelete
    Replies
    1. കണ്ടിട്ട് പറയൂ സുധി ☺️വായിച്ചതിൽ സന്തോഷം

      Delete
  8. ഞാനും 2 തവണ കണ്ട സിനിമയാണ്. മോഹൻലാൽ ഒരു ക്ഷുഭിത യൗവ്വനമായി വിലസുന്ന കാലത്തു അദ്ദേഹത്തിെൻറെ ഇമേജിന് ചേരാത്ത രീതിയിൽ പലപ്പോഴും നിഷ്ക്രിയനായി ഇരിക്കുന്നതു് കണ്ട് ബോറഡിച്ചിട്ടുണ്ട്. വർഷങ്ങൾക്ക് ശേഷം രണ്ടാമത് കണ്ടപ്പോൾ ആസ്വദിക്കാൻ പറ്റി. കാലം നേടിത്തന്ന പക്വതയും ആസ്വാദന നിലവാരത്തിന്റെ ഉയർച്ചയുമാവാം കാരണം.
    നല്ല ആസ്വാദനക്കുറിപ്പ്

    ReplyDelete
    Replies
    1. സിനിമ കണ്ട ആളുടെ വിലയിരുത്തലിൽ സന്തോഷമുണ്ട്. നന്ദി ഉദയപ്രഭൻ ☺️

      Delete
    2. അതാണ്‌. ഉദയൻ ചേട്ടൻ പറഞ്ഞത് കറക്റ്റ് കാര്യം.

      Delete
  9. കുറച്ചു മാസം മുൻപ് കണ്ട സിനിമയാണ്. വ്യക്തികൾ തമ്മിലുള്ള വേർപിരിയലിന്റെ വേദന, പഴയ കുടുംബ ബന്ധങ്ങളെ കൂട്ടി യോജിപ്പിക്കുവാനുള്ള വൈകാരികത, സ്വന്തം മണ്ണിൽ നിന്നും പറിച് മാറ്റപ്പടുന്നവരുടെ അശരണത്വവും ഗൃഹാതുരത്വവും ഒക്കെ ഈ സിനിമയിൽ നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്.
    നന്നായി എഴുതി..
    ഇഷ്ടം ചേച്ചി..

    ReplyDelete
    Replies
    1. നല്ല വാക്കുകൾ ആദി... സിനിമ ആദിക്കും ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം☺️

      Delete
  10. സമകാലിക ഇന്ത്യയിൽ ചർച്ച ചെയ്യപ്പെടേണ്ട സിനിമ വർഷങ്ങൾക്ക് മുമ്പ മലയാളത്തിൽ പിറവി എടുത്തിരുന്നു എന്ന് സാരം. നല്ല പരിചയപ്പെടുത്തൽ

    ReplyDelete
    Replies
    1. വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും വളരെ സന്തോഷം ☺️

      Delete
  11. വിവരണം ഹൃദ്യവും, ഉചിതവുമായി.ഞാൻ പുസ്തകം വായിച്ചിട്ടുണ്ടു്. വാസ്തുഹാരാ.സി.വി.ശ്രീരാമൻ്റെ വാസ്തുഹാരാ എന്ന ചെറുകഥാ സമാഹാരത്തിലെ ആദ്യ കഥ. ഇതിൽ ചിദംബരം അടക്കം 12 കഥകളുണ്ട്. വസ്ഹരിക്കപ്പെട്ടവർ, അപഹരിക്കപ്പെട്ടവർ ബംഗാളിയിൽ ബാസ്തുതുഹാര.ഈ കഥയിലെ അന്തരീക്ഷം 1971-1979 വരെയുള്ള കാലഘട്ടം.
    തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം!
    ആശംസകൾ ::

    ReplyDelete
    Replies
    1. = വസ്തു ഹരിക്കപ്പെട്ടവർ =

      Delete
    2. ഈ കഥ പരിചയമുണ്ടെന്നറിഞ്ഞതിൽ സന്തോഷം സർ. നല്ല വാക്കുകൾക്ക് നന്ദി... ☺️

      Delete
  12. ഞാനും സിനിമ കണ്ടിട്ടില്ല. സമകാലീന ഇന്ത്യയിൽ പ്രസക്തമായ വിഷയത്തെ കുറിച്ചുള്ള സിനിമാസ്വാദനം ഇഷ്ടപ്പെട്ടു. എന്തായാലും ഈ സിനിമ കണ്ടു തുടങ്ങുന്നതായിരിക്കും. കണ്ടു തീർക്കുമോന്ന് കണ്ടറിയണം!

    ReplyDelete
  13. സന്തോഷം സുഹൃത്തേ..☺️ സിനിമയും കാണാൻ ശ്രമിക്കൂ.

    ReplyDelete
  14. വളരെ പൊളിറ്റിക്കലായ ഒരു വിഷയത്തെ കുടുംബ - വ്യക്തി -ബന്ധങ്ങളുടെ ഇഴചേർത്ത് നെയ്ത, തീക്ഷണമായ വായനാനുഭവം തന്ന ഒരു കഥയാണ് വാസ്തുഹാര. സി വി യുടെ ഒരു കഥയും മനസ്സിൽ നിന്നും മായില്ലല്ലോ ..
    ഇറങ്ങിയ സമയത്ത് കണ്ടതിനേക്കാൾ സിനിമ ഉള്ളിലേക്ക് കയറിയത് വർഷങ്ങൾക്ക് ശേഷം നാട്ടിൽ നടന്ന ഒരു പ്രൊജക്ടർ ഷോയിലാണ്. അന്ന് കണ്ടപ്പോൾ ചില സത്യങ്ങളെ മനസ്സിലാക്കുകയായിരുന്നു.

    ഇന്ന്, ഈ റിവ്യൂ വായിച്ചപ്പോൾ പക്ഷേ, കൂടുതൽ ആധിയാണുണ്ടാകുന്നത്. സമകാലിക രാഷ്ട്രീയം മറ്റൊന്നുമല്ലല്ലോ നമ്മോടു പറയുന്നത്.

    സമയോചിതമാണ് ഹൃസ്വവും എന്നാൽ പ്രതിപാദിക്കപ്പെടേണ്ടതെല്ലാം ചേർത്തതുമായ ഈ കുറിപ്പ്. കൂടുതൽ പേർ സി വി ശ്രീരാമന്റെ കഥകൾ വായിക്കട്ടെ. സിനിമ കാണട്ടെ.

    എഴുത്തുകാരിക്ക് അഭിനന്ദനങ്ങൾ

    ReplyDelete
    Replies
    1. ഇത്രയും വിപുലമായൊരു comment കണ്ടതിൽ ഒരുപാട് സന്തോഷം..കൂടുതൽ പേർ വായിക്കട്ടെ, കാണട്ടെ, ചർച്ച ചെയ്യപ്പെടട്ടെ, സിനിമയും മൂല കൃതിയും ☺️

      Delete
  15. chinnuvintenaadu.blogspot.comFebruary 13, 2020 at 9:27 PM

    വർഷങ്ങൾക്ക് മുന്നേ കണ്ടിരുന്നു. നല്ല സിനിമയാണ്. നമുക്കജ്ഞാതമായ പഴയൊരു കാലം കാണിച്ചു തരുന്നുണ്ട് ആ ചിത്രം. ആശംസകൾ...

    ReplyDelete
    Replies
    1. അഭിപ്രായത്തിനു വളരെ നന്ദി ☺️

      Delete
  16. വർഷങ്ങൾക്ക് മുമ്പ് കണ്ട ചിത്രമാണ്... കുറേ ദിവസത്തേക്ക് മനസ്സിൽ വിങ്ങലായിരുന്നു അതിന് ശേഷം... ആ സുന്ദരമായ കലാസൃഷ്ടിയുടെ മനോഹരമായ ആസ്വാദനമാണ് രാജേശ്വരി ഇവിടെ ചെയ്തിരിക്കുന്നത്... അഭിനന്ദനങ്ങൾ... പറ്റിയാൽ ഒരു വട്ടം കൂടി കാണണം...

    പിന്നെ, ഈ അൽമിത്രയും രാജേശ്വരിയും ഒന്നാണെന്ന് ഇപ്പഴാണ് മനസ്സിലായത്...

    ReplyDelete
    Replies
    1. നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി.. ഒരു വട്ടം കൂടി കാണൂ.. പുതുതായി എന്തെങ്കിലും മനസിലുടക്കിയെങ്കിൽ പങ്ക് വയ്ക്കൂ ☺️

      Delete
  17. അൽമിത്രയുടെ പൂക്കുന്നിതാ മുല്ല എന്ന ബ്ലോഗിൽ നിന്നാണ്. വാസ്തുഹാരയെ കുറിച്ചൊരു കുറിപ്പ്.. ആ കഥാപാത്രം ഇല്ലേ, ഒരേ സമയം രണ്ടാളുകളെ ഒരേപോലെ സ്നേഹിക്കുന്ന ഭവാനി അമ്മായി? അത്തരം ഒരു കഥാപാത്രം എന്റെ നാട്ടിൽ ഉണ്ടായിരുന്നു - അനിയനെയും ജ്യേഷ്ഠനേയും വിവാഹം കഴിച്ച ഒരാൾ - അവരെ ഓർമ്മ വന് :)

    ReplyDelete
  18. ഇതൊരു സിനിമ ആസ്വാദനമായി മാത്രം എനക്ക് കാണാൻ കഴിയില്ല. കാരണം ഞാൻ ഇതിൽ ശ്രദ്ധിച്ചത് എഴുത്തിന്റെ മൂല്യമാണ്. എത്ര മനോഹരമാഎസിയിട്ടാണ് വാക്കുകൾ വിന്യാസിച്ചിരിക്കുന്നത്. ചിട്ടയോടുള്ള എഴുത്ത്. എഴുതിത്തഴഞ്ഞ എഴുത്തുകാരിയുടെ വിരലുകളുടെ താളം ഞാനിതിൽ കണ്ടു. അതാണ് എന്റെ സന്തോഷം.. പിന്നെ സിനിമ കാണാത്തതിനാൽ എനിക്കതിനെ വിലയിരുത്താനും സാധിക്കില്ല. പക്ഷെ പലരുടെയും അഭിപ്രായത്തിൽ അതും നല്ലതെന്ന് കേൾക്കുമ്പോൾ അതിലേറെ സന്തോഷം....
    വഴക്കംവന്ന കൈകളിൽ നിന്നും ഇനിയുമൊഴുകട്ടെ അർത്ഥഗർഭമായ വാക്യങ്ങൾ..

    ReplyDelete
    Replies
    1. സന്തോഷം ആനന്ദ്. എഴുത്തിൽ അനായാസത ഇനിയും വരാനുണ്ട്. അക്ഷരം പഠിച്ചു തുടങ്ങുന്ന ഒരു കുട്ടിയുടെ കൈയെഴുത്തു പോലെ ശ്രമകരമാണ് ഈ എഴുത്തും.
      നല്ല വാക്കുകൾ കൂടുതൽ ഊർജ്ജം നൽകുന്നു..☺️

      Delete
  19. ഇതുവരെ കണ്ടിട്ടില്ല ഈ സിനിമ. ഈ കുറിപ്പ് വായിച്ചപ്പോ കാണാൻ തോന്നുന്നു. നന്ദി അൽമിത്ര

    ReplyDelete
  20. വായനക്കും അഭിപ്രായത്തിനും നന്ദി സുഹൃത്തേ

    ReplyDelete
  21. കേട്ടിട്ടുണ്ട്.. കാലികപ്രസക്തി ഉള്ള നല്ല ഒരു കുറിപ്പ്..ആശംസകൾ

    ReplyDelete
  22. വാസ്തുഹാര നല്ലയൊരു സിനിമ വിശകലനം . ശ്രീരാമേട്ടന്റെ കഥയും പിന്നീട്  മോഹൻ ലാലിന്റെ കഥാപാത്രവും  വീണ്ടും മനസ്സിലേക്ക് ആവാഹിച്ചു 

    ReplyDelete

Post a Comment

Popular posts from this blog

അകമേ എരിയുക

അനന്തതയിലേക്ക്...